തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലും പുനരന്വേഷണം.
കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. വലിയ വിവാദങ്ങൾക്ക് കാരണമായ കേസിൽ പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം.